കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ നവജാതശിശുവിന്റെ മൃതദേഹം. കൊച്ചി കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കായലിന്റെ തീരത്തോടു ചേർന്ന് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇതൊരു ആൺകുഞ്ഞിന്റെ മൃതദേഹമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തുമ്പോൾ മൃതദേഹം നേരിയ തോതിൽ അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു.
മറൈൻ ഡ്രൈവിൽ എത്തിയ രണ്ട് കുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാൾ സെൻട്രൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന്റെ മരണകാരണം എന്താണെന്നോ മൃതദേഹം എങ്ങനെ കായലിൽ എത്തിയെന്നോ ഉള്ള കാര്യത്തിൽ നിലവിൽ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പ്രദേശത്തെ വിവിധയിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും പോലീസ് വ്യക്തമാക്കി.


