മസ്‌കറ്റ്: പതിന്നാല് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മലബാർ തീരത്തുനിന്നുള്ളതെന്ന് സംശയിക്കുന്ന ഒരു പായ്‌ക്കപ്പൽ ഒമാൻ കടലിൽ അതീവ അപകടകരമായ രീതിയിൽ മുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒമാനിലെ പ്രശസ്തമായ റാസ് അൽ ഹാദ് (Ras Al Hadd) തീരത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലാണ് ഈ പായ്‌ക്കപ്പൽ അപകടത്തിൽപ്പെട്ടത്. പ്രസ്തുത മേഖലയിൽ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കൻ നാവികസേനയാണ് കപ്പൽ മുങ്ങുന്ന വിവരം ആദ്യമായി കണ്ടെത്തുകയും അടിയന്തരമായി ഇന്ത്യൻ നാവികസേനയ്‌ക്ക് (Indian Navy) കൈമാറുകയും ചെയ്തത്.
അന്താരാഷ്ട്ര സമുദ്രപാതയിൽ പതിവ് നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് നാവികസേനയുടെ അത്യാധുനിക നിരീക്ഷണ വിമാനമായ ‘പി8 മരിടൈം പെട്രോൾ എയർക്രാഫ്‌റ്റിന്റെ’ (P-8 Maritime Patrol Aircraft) റഡാറുകളിലാണ് കപ്പൽ അപകടത്തിൽപ്പെട്ട വിവരം ആദ്യം പതിഞ്ഞത്. പായ്ക്കപ്പലിലേക്ക് ക്രമാതീതമായി വെള്ളം കയറി അത് താഴ്ന്നുതുടങ്ങിയതായി വിമാനത്തിലെ ജീവനക്കാർ മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ഒട്ടും സമയം കളയാതെ, അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രത്യേക ലൈഫ് ബോട്ടുകളും സുരക്ഷാ സജ്ജീകരണങ്ങളും യുഎസ് വിമാനത്തിൽ നിന്നും കടലിലേക്ക് പായ്‌ക്കപ്പലിന് തൊട്ടരികിലായി താഴേക്ക് ഇറക്കി നൽകുകയായിരുന്നു.
ഇതിനുപുറമേ യുഎസ് നാവികസേന ഉടൻതന്നെ ഈ അപകട വിവരം ആ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്കും ഇന്ത്യൻ നാവികസേനയുടെ കമാൻഡ് സെന്ററിനും ഒമാൻ കോസ്റ്റ് ഗാർഡിനും വയർലെസ്സ് വഴി കൈമാറി. സന്ദേശം ലഭിച്ചതിനെ തുടർന്ന് ഈ ഭാഗത്തുകൂടി യാത്രാമധ്യേ കടന്നുപോകുകയായിരുന്ന ‘എംവി ജബൽ അലി 9’ (MV Jabal Ali 9) എന്ന വലിയ കപ്പൽ തങ്ങളുടെ റൂട്ട് മാറ്റി അടിയന്തര രക്ഷപ്രവർത്തനത്തിനായി അപകടസ്ഥലത്തേക്ക് തിരിഞ്ഞിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ ഒരു യുദ്ധക്കപ്പലും ഒമാൻ തീരത്തുനിന്നും സഹായത്തിനായി പുറപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.
പായ്‌ക്കപ്പൽ ഇത്തരത്തിൽ പെട്ടെന്ന് അപകടത്തിൽപ്പെടാനുള്ള കൃത്യമായ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. ശക്തമായ കടൽക്ഷോഭമോ അല്ലെങ്കിൽ കപ്പലിന്റെ അടിഭാഗത്തുണ്ടായ വിള്ളലോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പ്രദേശത്ത് യുഎസ് നാവികസേനയുടെയും മറ്റ് ചരക്കുകപ്പലുകളുടെയും നേതൃത്വത്തിലുള്ള സംയുക്ത രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പായ്ക്കപ്പലിലുള്ള 14 ഇന്ത്യക്കാരും നിലവിൽ സുരക്ഷിതരാണെന്നും അവരെ എംവി ജബൽ അലി കപ്പലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നാവികസേനാ വൃത്തങ്ങൾ സൂചന നൽകി.


