ലണ്ടൻ : യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 29 വയസ്സുള്ള മലയാളി യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര എന്നയാളെയാണ് യുകെയിലെ സോമർസെറ്റിലെ ടോണ്ടനിൽ വെച്ച് പൊലീസ് പിടികൂടിയത്.
ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ ഒക്ടോബർ 11-നാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പീഡനക്കുറ്റം ഉൾപ്പെടെ രണ്ട് കേസുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ നോർത്ത് സോമർസെറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു. കേസിന്റെ തുടർ വിചാരണ നവംബർ 14-ന് നടക്കും.
ഒക്ടോബർ 11 ന് പുലർച്ചെ പാർക്കിനുള്ളിൽ ഒരു സ്ത്രീയെ വിഷമാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 12ന് വൈകിട്ട് 6.30നാണ് പാർക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ എവൺ സോമർസെറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വിദ്യാർത്ഥി വീസയിലാണ് യുവാവ് ലണ്ടനിൽ എത്തിയത്. പിന്നീട് ടോണ്ടനിലെത്തി വിവിധ കെയർ ഹോമുകളിൽ കെയർ അസിസ്റ്റന്റായും മറ്റും താത്കാലിക കരാറുകളിൽ ജോലി ചെയ്തുവരികയായിരുന്നു. സ്ഥിരമായ ജോലി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ലൈംഗിക അതിക്രമ കേസിൽ ഇയാൾ പിടിയിലാകുന്നത്.


