വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. നാളെ ഉച്ചയ്‌ക്ക് 12.30 മുതൽ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ പൊതുദർശനം നടത്തും.
ഉയർന്ന പീഠത്തിലുള്ള പൊതുദർശനം ഒഴിവാക്കും. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്നാണ് മാർപ്പാപ്പ മരണപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു.
മുൻ മാർപ്പാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇന്നലെമുതൽ ഒഴുകിയെത്തുന്നത്. രാത്രിയിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കർദിനാൾ കെവിൻ ഫെരേലാണ് നേതൃത്വം നൽകിയത്.
മാർപ്പാപ്പയുടെ മരണകാരണം വ്യക്‌തമാക്കി വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്‌തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നത്. അതേസമയം, മാർപ്പാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്രാൻസിസ് മാർപ്പാപ്പായ്‌ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും, അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.