സെപ്റ്റംബർ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി വർദ്ധനവ് ഐറിഷ് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനും ആവശ്യമായ സാമ്പത്തിക പ്രമേയം പാസാക്കുന്നതിനുമായി വേനൽക്കാല അവധിയിലായിരുന്ന ഐറിഷ് പാർലമെന്റ് (Dáil) മുൻകൂട്ടി വിളിച്ചുചേർക്കാനും ഭരണകൂടം തീരുമാനിച്ചു.
സെപ്റ്റംബർ 1 മുതൽ ഡീസലിന് ലിറ്ററിന് 10 സെന്റും പെട്രോളിന് 9 സെന്റും വീതം നികുതി കൂട്ടാനായിരുന്നു സർക്കാർ മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ ആഗോള വിപണിയിൽ എണ്ണവില ഉയർന്നതും, പ്രതിപക്ഷ പാർട്ടികളുടെയും ജനങ്ങളുടെയും ശക്തമായ പ്രതിഷേധ മുന്നറിയിപ്പുകളുമാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
അടിയന്തിര ക്യാബിനറ്റ് യോഗവും പാർലമെന്റ് പുനരാരംഭിക്കലും
പ്രധാനമന്ത്രി (Taoiseach), ഉപപ്രധാനമന്ത്രി (Tánaiste) എന്നിവർ തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്. സെപ്റ്റംബർ 1, ഒക്ടോബർ 1 തീയതികളിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന ഇന്ധന നികുതി വർദ്ധനവ് ഇപ്പോൾ നടപ്പിലാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പാർലമെന്റ് അടിയന്തിരമായി വിളിച്ചുചേർക്കുന്നതിനായുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകും. ആഗസ്റ്റ് 28 വെള്ളിഴാചയോടെ എം.പിമാർ (TDs) പാർലമെന്റിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് നികുതി വർദ്ധനവ് നീട്ടിവെക്കുന്നതെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു. മുൻപ് നൽകിയിരുന്ന താത്കാലിക ഇളവുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ കടുത്ത നിലപാടും ഭീഷണികളും
സർക്കാർ തീരുമാനത്തിന് മുന്നോടിയായി പ്രധാന പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയ്ൻ (Sinn Féin) കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഡീസൽ വില ലിറ്ററിന് ശരാശരി €1.92 രൂപയായും പെട്രോൾ വില €1.84 രൂപയായും ഉയർന്ന പശ്ചാത്തലത്തിൽ നികുതി കൂട്ടുന്നത് ജനങ്ങളോടുള്ള അനീതിയാണെന്ന് സിൻ ഫെയ്ൻ ധനകാര്യ വക്താവ് പിയേഴ്സ് ഡോഹർട്ടി (Pearse Doherty) ആരോപിച്ചു.
പാർലമെന്റ് ഉടൻ വിളിച്ചുചേർത്ത് നികുതി വർദ്ധനവ് തടയണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാവ് മേരി ലൂ മക്ഡൊണാൾഡ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. രാജ്യത്തിന് 9 ബില്യൺ യൂറോയുടെ ബജറ്റ് മിച്ചമുള്ളപ്പോൾ (Budget Surplus) പ്രതിമാസം 120 മില്യൺ യൂറോ ചെലവഴിച്ച് ഇന്ധന സബ്സിഡി തുടരാൻ സർക്കാരിന് സാധിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നികുതി വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും വൻ ഉപരോധ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
സാധാരണക്കാരിലും ബിസിനസ്സ് മേഖലയിലും ഉണ്ടാകുന്ന ആശ്വാസം
ചരക്ക് ഗതാഗത മേഖലയിലുള്ളവരും (Hauliers), കർഷകരും, ചെറുകിട വ്യവസായികളും സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. നികുതി വർദ്ധിച്ചിരുന്നെങ്കിൽ അത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമായിരുന്നു. പൊതുഗതാഗത സൗകര്യങ്ങൾ കുറവുള്ള ഗ്രാമീണ മേഖലയിലുള്ള ആളുകൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്.
പാർലമെന്റ് അടിയന്തിരമായി ചേർന്ന് പുതിയ നിയമഭേദഗതി പാസാക്കുന്നതോടെ വരാനിരിക്കുന്ന ആഴ്ചകളിൽ പെട്രോൾ പമ്പുകളിൽ ഇന്ധനവില പെട്ടെന്ന് കുതിച്ചുയരുന്നത് തടയാൻ സാധിക്കും. എങ്കിലും ഭാവിയിലെ ഇന്ധനവില ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ മാറ്റങ്ങൾക്ക് വിധേയമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
