അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ അഞ്ച് അക്രമ സംഭവങ്ങളാണ് ഡബ്ലിനിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഒടുവിൽ ഡബ്ലിനിൽ ഷെഫ് ആയ 51 കാരനാണ് ആക്രമിക്കപ്പെട്ടത്. നാലുദിവസം മുൻപ് ആറുവയസ്സുകാരിയെയും ഒരു സംഘം ആക്രമിച്ചിരുന്നു. ഇന്ത്യൻ വംശജർക്കെതിരെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡബ്ലിനിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജൂലൈ 19ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യക്കാരനെ കൂട്ടം ചേർന്ന് ആക്രമിച്ച് നഗ്നനാക്കി വഴിയിലുപേക്ഷിച്ചിരുന്നു. മർദിച്ച ശേഷം അക്രമികൾ ഇയാളെ നഗ്നനാക്കുകയും വഴിയിലുപേക്ഷിക്കുകയുമായിരുന്നു. ഡബ്ലിൻ 24ലെ ടാലറ്റിലെ പാർക്ക്ഹിൽ റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കൾ ചേർന്നായിരുന്നു ആക്രമം നടത്തിയത്. അക്രമണത്തിൽ ഇയാൾക്ക് കൈകൾക്കും കാലിനും മുഖത്തും സാരമായ പരിക്കേറ്റിരുന്നു. വഴിയിലുപേക്ഷിക്കപ്പെട്ട നിലയിൽക്കണ്ട ഇയാളെ യാത്രക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ജൂലൈ 27നും ഇന്ത്യക്കാരന് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോ. സന്തോഷ് യാദവ് എന്നയാളാണ് 27ന് ആക്രമിക്കപ്പെട്ടത്. കൗമാരക്കാരായ ആറംഗസംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് ചിത്രങ്ങൾ സഹിതം സന്തോഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തൻ്റെ മുഖത്ത് നിന്ന് ഗ്ലാസ് വലിച്ചെറിഞ്ഞു, ഇടിച്ച് കവിളെല്ല് പൊട്ടിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാൾ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 1ന് ലഖ്‍വീർ സിങ് എന്നയാളാണ് അയർലൻഡിൽ അക്രമിക്കപ്പെട്ടത്. കാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ലഖ്‌വീർ സിങ്ങിനെ രണ്ട് യുവാക്കൾ കുപ്പി ഉപയോഗിച്ചാണ് മർദിച്ചത്. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടായിരുന്നു ഈ അക്രമം. ഡബ്ലിനിലെ പ്രാന്തപ്രദേശമായ ബാലിമുൺ പോപ്പിൻ ട്രീക്ക് സമീപത്തായിരുന്നു ഇത്. 23 വർഷത്തിലേറെയായി അയർലൻഡിൽ കഴിയുന്ന വ്യക്തിയാണ് ലഖ്‌വീർ സിങ്.
ഓഗസ്റ്റ് 4ന് ആറുവയസ്സുകാരിയായ പെൺകുട്ടിയാണ് അയർലൻഡിൽ അക്രമിക്കപ്പെട്ടത്. ‘ഇന്ത്യയിലേക്ക് മടങ്ങൂ’ എന്ന് പറഞ്ഞ് ആൺകുട്ടികൾ മകളുടെ സ്വകാര്യ ഭാഗങ്ങളിൽ അടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. 12നും 14നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളായിരുന്നു ഇവിടെ അക്രമികൾ. ‘സൈക്കിൾ കൊണ്ട് കുഞ്ഞിൻ്റെ സ്വകാര്യ ഭാഗത്ത് ഇടിപ്പിച്ചു, മുഖത്തിടിച്ചു, കഴുത്തിന് പിടിച്ച് തളളിയെന്നും കുടുംബം പറയുന്നു.
ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 6നാണ് 22 വർഷമായി അയർലൻഡിൽ കഴിയുന്ന ഇന്ത്യൻ വംശജന് നേരെ ആക്രമണം ഉണ്ടായത്. ലക്ഷ്‌മൺ ദാസ് എന്നയാളാണ് ആക്രമിക്കപ്പെട്ടത്. ലക്ഷ്മണിൻ്റെ തലയ്ക്കും, മറ്റ് ശരീരഭാഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നുപേർ ചേർന്ന് ആക്രമിച്ച് പണം കവർന്നെന്നാണ് പരാതി.
ജാഗ്രതാ നിർദേശവുമായി എംബസി
ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. അയർലൻഡിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കണം. ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം അയർലൻഡിലെ അധികാരികളുമായി ബന്ധപ്പെട്ടുവരികയാണെന്നാണ് എംബസി മുന്നറിയിപ്പിൽ പറയുന്നത്. ആക്രമണങ്ങളെ ശക്തമായി അപലപിച്ച എംബസി ഓഗസ്റ്റ് 11 തിങ്കളാഴ്ച അയർലൻഡിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം
വർധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വംശീയതയ്ക്കെതിരെ ശബ്ദമുയർത്താൻ ദേശീ കമ്മ്യൂണിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 13ന് ഡബ്ലിനിലാണ് ദേശീ കമ്യൂണിറ്റി എഗൈയ്ൻസ്റ്റ് റേസിസം എന്ന പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്.