ടെഹ്റാൻ/ദുബായ്∙ ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായാണ് മുഹമ്മദ് പാക്പൂർ വിലയിരുത്തപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. മുൻ കമാൻഡർ ഹുസൈൻ സലാമി കൊല്ലപ്പെട്ടതിനെത്തുടർന്ന് 2025ലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുഹമ്മദ് പാക്പൂറിനെ മേജർ ജനറൽ റാങ്കിലേക്ക് ഉയർത്തിയത്. കഴിഞ്ഞ മാസവും ഇസ്രയേലിനും യുഎസിനും മുഹമ്മദ് പാക്പൂർ മുന്നറിയിപ്പ് നൽകിയിരുന്നു. യാതൊരുവിധത്തിലുള്ള തെറ്റായ കണക്കുകൂട്ടലുകൾക്കും മുതിരരുത് എന്നും, ഇസ്‌ലാമിക് റിപ്പബ്ലിക് എന്തിനും തയാറായി കാഞ്ചിയിൽ വിരൽ അമർത്തി നിൽക്കുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ആണവ ചർച്ചകളെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇറാനിൽനിന്ന് വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേലിനു നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ പാക്ക് പൗരൻ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ 2 മരണം റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ എണ്ണം 51 ആയി ഉയർന്നു. 60 പേർക്ക് പരുക്കേറ്റതായി ഇർന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ സ്കൂളിൽ 170 വിദ്യാർഥികൾ ഉണ്ടായിരുന്നു.
ഇറാനിലെ നിലവിലെ സംഘർഷാവസ്ഥയ്ക്ക് ഉത്തരവാദികൾ അവിടത്തെ ഭരണകൂടമാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. തങ്ങൾ ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ കീവ് , അവിടെ ഭരണമാറ്റം വേണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. നിലവിലെ സംഭവവികാസങ്ങൾക്ക് കാരണം ഇറാനിയൻ ഭരണകൂടത്തിന്റെ ആക്രമണവും ശിക്ഷാഭയമില്ലാത്ത നടപടികളുമാണ്. പ്രത്യേകിച്ച് സമീപ മാസങ്ങളിൽ സമാധാനപരമായ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ കൊലപാതകങ്ങളും അടിച്ചമർത്തലുകളുമാണ് ഇതിന് വഴിവച്ചതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലഅലി ഖമനയിയുടെ ഓഫിസുകൾക്ക് സമീപമാണ് ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ ഖമനയി ഓഫിസിൽ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. എന്നാൽ അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്കു മാറ്റിയിട്ടുണ്ടെന്ന് ഇറാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. യുഎസുമായുള്ള സംഘർഷം വർധിച്ചതിനെത്തുടർന്നു കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ പൊതുവേദികളിൽ കണ്ടിട്ടില്ല. ഇറാന്റെ ആണവ പദ്ധതിയിൽ ഒരു കരാറിലെത്താൻ സമ്മർദം ചെലുത്തുന്നതിനായി മേഖലയിൽ വൻതോതിൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും യുഎസ് വിന്യസിച്ചിരിക്കുന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നത്.
ഭീഷണികൾ ഇല്ലാതാക്കാനാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. ഇസ്രയേൽ വ്യോമാതിർത്തി അടച്ചു, പിന്നാലെ രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി. അതേസമയം, ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കുകയും മൊബൈൽ ഫോൺ സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തു. ആക്രമണത്തിൽ ആളപായമുണ്ടായോ എന്നതിനെക്കുറിച്ച് അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

