മെൽബൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ നയത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി യൂട്യൂബ് രംഗത്ത്. സർക്കാരിന്റെ ലക്ഷ്യം നല്ലതാണെങ്കിലും, ഈ തീരുമാനം കുട്ടികളെ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരാക്കാൻ സഹായിക്കില്ലെന്നും, “പ്രതീക്ഷിക്കാത്ത തിരിച്ചടി” ഉണ്ടാക്കുമെന്നും യൂട്യൂബ് വാദിച്ചു.
ഈ വർഷം അവസാനത്തോടെ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് പൂർണ്ണമായി വിലക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സെനറ്റ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ യൂട്യൂബ് വക്താവ് റേച്ചൽ ലോർഡ്, നിരോധനത്തിൽ നിന്ന് യൂട്യൂബിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. യൂട്യൂബിനെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി കണക്കാക്കരുതെന്നും, ഈ നിയമം നടപ്പിലാക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നും റേച്ചൽ ലോർഡ് ചൂണ്ടിക്കാട്ടി.
“ഉദ്ദേശം നല്ലതാണെങ്കിലും, പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു,” റേച്ചൽ ലോർഡ് പറഞ്ഞു. “കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കാനുള്ള ആഗ്രഹം ഈ ഒറ്റ നിയമനിർമ്മാണത്തിലൂടെ മാത്രം സാധ്യമാകില്ല.”
കുട്ടികളെയും കൗമാരക്കാരെയും ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള വ്യവസായ ശ്രമങ്ങളെ പിന്തുണയ്‌ക്കാൻ നല്ല നിയമനിർമ്മാണം ഒരു ഫലപ്രദമായ ഉപകരണമാണ്. എന്നാൽ “കുട്ടികളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള പരിഹാരം അവരെ ഓൺലൈനിൽ നിന്ന് തടയുക അല്ല” എന്നും റേച്ചൽ ലോർഡ് വ്യക്തമാക്കി.
നിരോധനം എങ്ങനെ നടപ്പിലാക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ തുടരുകയാണ്. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് 49.5 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 32 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ) വരെ പിഴ ചുമത്താൻ ഇ-സേഫ്റ്റി കമ്മീഷണർക്ക് അധികാരം ലഭിക്കും. എന്നാൽ എല്ലാ ഉപയോക്താക്കളുടെയും പ്രായം പരിശോധിക്കേണ്ട ആവശ്യമില്ലെന്നും, പകരം പ്രായപൂർത്തിയാകാത്തവരെ കണ്ടെത്തി അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ കമ്പനികൾ “ന്യായമായ നടപടികൾ” സ്വീകരിക്കണമെന്നും സർക്കാർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

