അയർലൻഡിൽ ജീവിക്കുന്ന സാധാരണക്കാരായ കുടുംബങ്ങളെയും പ്രവാസി മലയാളികളെയും ഒരുപോലെ ബാധിക്കുന്ന പുതിയ തീരുമാനവുമായി സൗത്ത് ഡബ്ലിൻ കൗൺസിൽ (SDCC). കൗൺസിൽ വക സോഷ്യൽ ഹൗസിംഗുകളിൽ (Social Housing) താമസിക്കുന്നവരുടെ വാടകയിൽ 25 ശതമാനത്തിന്റെ വൻ വർദ്ധനവ് വരുത്താനാണ് കൗൺസിൽ എക്സിക്യൂട്ടീവ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. ജീവിതച്ചിലവ് ക്രമാതീതമായി വർദ്ധിച്ച ഈ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തിനെതിരെ കടുത്ത രാഷ്ട്രീയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.
നിലവിൽ സൗത്ത് ഡബ്ലിൻ കൗൺസിലിന്റെ കീഴിലുള്ള ഡിഫറൻഷ്യൽ റെന്റ് സ്കീം (Differential Rent Scheme) പ്രകാരം ഒരു കുടുംബത്തിന്റെ ആകെ വരുമാനത്തിന്റെ 10 ശതമാനമാണ് അടിസ്ഥാന വാടകയായി ഈടാക്കിയിരുന്നത്. എന്നാൽ പുതിയ നിർദ്ദേശപ്രകാരം ഇത് 12.5 ശതമാനമായി ഉയർത്തും. ഒറ്റനോട്ടത്തിൽ ഇത് വെറും 2.5 ശതമാനത്തിന്റെ വർദ്ധനവായി തോന്നാമെങ്കിലും, അടിസ്ഥാന വാടക നിരക്കിൽ ഇത് കൃത്യം 25 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തുന്നത്.
ഇനി മുതൽ വാടകയിനത്തിൽ വലിയൊരു തുക അധികമായി നൽകേണ്ടി വരും. ഇത് വർഷാവസാനം കണക്കാക്കുമ്പോൾ ആയിരക്കണക്കിന് യൂറോയുടെ അധിക ബാധ്യതയാണ് സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കുന്നത്. കൗൺസിലിന്റെ ഈ പെട്ടെന്നുള്ള തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന് സിൻ ഫെയ്ൻ (Sinn Féin) കൗൺസിലർ വില്യം കെയറി പറഞ്ഞു. ജനങ്ങൾ ഇന്ധന ബില്ലും ഗ്രോസറി ചിലവുകളും കൊടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ഈ തീരുമാനം സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ വിഷയം ഐറിഷ് പാർലമെന്റായ ദാലിലും (Dáil) വലിയ ചർച്ചയായിട്ടുണ്ട്. പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി (TD) പോൾ മർഫി ഈ വാടക വർദ്ധനവിനെതിരെ ശക്തമായി രംഗത്തുവന്നു. കൗൺസിലുകളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാവപ്പെട്ട ജനങ്ങളെ പിഴിയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ദുരിതകാലത്ത് ഇത്രയും വലിയ തുക അധികമായി നൽകാൻ സാധാരണക്കാർക്ക് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ ചോദിച്ചു.
എന്നാൽ, കൗൺസിലുകളുടെ സുഗമമായ നടത്തിപ്പിന് വാടക പുതുക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സ്വകാര്യ മേഖലയിൽ വലിയ വാടക കൊടുത്ത് ജീവിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ സോഷ്യൽ ഹൗസിംഗ് വാടക ഇപ്പോഴും വളരെ കുറവാണെന്നും, വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ കൗൺസിലുകൾക്ക് കൂടുതൽ പണം ആവശ്യമാണെന്നും സർക്കാർ വക്താക്കൾ വ്യക്തമാക്കി.
സൗത്ത് ഡബ്ലിൻ കൗൺസിലിന് മുൻപ് ഡബ്ലിൻ സിറ്റി കൗൺസിലും (DCC) തങ്ങളുടെ വാടക ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം ചില കുടുംബങ്ങളുടെ വാടക 35 ശതമാനം വരെയാണ് വർദ്ധിച്ചത്. കൗൺസിലുകളുടെ സോഷ്യൽ ഹൗസിംഗ് പ്രോഗ്രാമുകൾ നടത്താൻ കോടിക്കണക്കിന് യൂറോയുടെ ഫണ്ട് കുറവാണെന്നാണ് അധികൃതർ പറയുന്നത്.
ഡബ്ലിൻ, താല (Tallaght), ക്ലോണ്ടാൽക്കിൻ (Clondalkin), ലൂക്കൻ (Lucan) തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന നൂറുകണക്കിന് മലയാളി കുടുംബങ്ങളെ ഈ തീരുമാനം നേരിട്ട് ബാധിക്കും. ഇതിൽ കൗൺസിൽ വീടുകളിൽ താമസിക്കുന്നവരും എച്ച്.എ.പി (HAP – Housing Assistance Payment) ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരും ഉൾപ്പെടുന്നു. വരുമാനത്തിനനുസരിച്ച് വാടക മാറുന്നതുകൊണ്ട്, കൂടുതൽ വരുമാനമുള്ള കുടുംബങ്ങൾക്ക് ഈ വർദ്ധനവിന്റെ ആഘാതം വളരെ വലുതായിരിക്കും.
പബ്ലിക് ഹൗസിംഗുകളുടെ അറ്റകുറ്റപ്പണികൾക്കും ഊർജ്ജക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള (Energy Efficiency Upgrades) ഫണ്ട് കണ്ടെത്താൻ നിലവിലുള്ള താമസക്കാരെ ബുദ്ധിമുട്ടിക്കുന്നതിന് പകരം സർക്കാർ പ്രത്യേക ഗ്രാന്റുകൾ നൽകണമെന്നാണ് വർക്കേഴ്സ് പാർട്ടി നേതാവ് ഡേവിഡ് ഗാർഡിനർ ആവശ്യപ്പെട്ടത്. വരും ആഴ്ചകളിൽ കൗൺസിൽ യോഗങ്ങളിൽ ഈ ബിൽ ചർച്ചയ്ക്ക് വരുമ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
