ന്യൂഡൽഹി: ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ചെയ്ത വീഡിയോ ആണ് വിലക്കിന് കാരണം.
‘ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ തകർന്നുവീണു’ എന്ന തലക്കെട്ടിലായിരുന്നു വീഡിയോ. എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? ചൈനയുടെ സഹായം കാണാതിരുന്നത് എങ്ങനെ? തുടങ്ങിയ വാചകങ്ങളും തലക്കെട്ടിലുണ്ടായിരുന്നു.

അഡ്വ. മുഹമ്മദ് ഷബീർ എന്ന വ്യക്തിയാണ് വീഡിയോയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ഇന്ത്യൻ സൈന്യത്തെ ഡിമോറലൈസ് ചെയ്യുകയും സൈന്യത്തെയും സൈനിക നടപടികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുക എന്ന ഉദ്ദേശ്യത്തോടെയും അതുവഴി ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും കോട്ടം തട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ചെയ്തതെന്നും ഷബീർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ വീഡിയോ ചെയ്തതിന് മാത്യു സാമുവലിന് എതിരെ കേസ് നിലവിലുണ്ട്.