ഒന്റാറിയോ: കാനഡയിലെ ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. 21 വയസ്സുകാരിയായ ഹര്‍സിമ്രത് രൺധാവയാണ് കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഒരു കാറില്‍ സഞ്ചരിച്ചിരുന്ന അജ്ഞാതരില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ ഹര്‍സിമ്രത് അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വെടിയുണ്ടയുടെ ദിശമാറി ഹര്‍സിമ്രതിന്റെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുവാഹനങ്ങളും സ്ഥലം കാലിയാക്കിയെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഹാമില്‍ട്ടണ്‍ പോലീസ് അറിയിച്ചു.
ഇരയുടെ കുടുംബവുമായി നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കുന്നു. ഈ വിഷമ ഘട്ടത്തില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.