സിഡ്‌നി: ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒത്തുകൂടിയ പതിനായിരക്കണക്കിന് ആളുകൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനെ കൂക്കിവിളികളോടെ നേരിട്ടു. കഴിഞ്ഞ ഞായറാഴ്ച ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടതിന്റെ ഒരാഴ്ച തികയുന്ന ഇന്ന് രാജ്യം ‘ദേശീയ ചിന്താദിനമായി’ (National Day of Reflection) ആചരിക്കുകയായിരുന്നു.
പ്രാദേശിക സമയം വൈകുന്നേരം 6:47-ന് രാജ്യം മുഴുവൻ ഒരു മിനിറ്റ് മൗനം ആചരിച്ചു. ആക്രമണം നടന്ന അതേ സമയമായിരുന്നു ഇത്. ആക്രമണകാരികളിൽ ഒരാളെ കീഴ്‌പ്പെടുത്തിയ ‘ബോണ്ടി ഹീറോ’ അഹമ്മദ് അൽ അഹമ്മദിനെ ചടങ്ങിൽ പ്രശംസിച്ചു. ഇരകളായവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വീടുകളിൽ മെഴുകുതിരികൾ തെളിയിക്കാനും അധികൃതർ ആഹ്വാനം ചെയ്തു.
യഹൂദ വിരുദ്ധത തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജനക്കൂട്ടം പ്രതിഷേധിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആൽബനീസിനെ ആൾക്കൂട്ടം കൂക്കിവിളിച്ചെങ്കിലും അദ്ദേഹം മുൻനിരയിൽ തന്നെ ഇരുന്നു. രാജ്യത്തെ തോക്ക് നിയമങ്ങളിലും രഹസ്യാന്വേഷണ വിഭാഗത്തിലും അടിമുടി മാറ്റം വരുത്തുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

