ന്യൂഡൽഹി: കിഴക്കൻ നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 52 പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേരെ കാണാതായ സാഹചര്യത്തിൽ സായുധ പൊലീസ് സേനയും (എപിഎഫ്) ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് മേഖലയിൽ ഊർജ്ജിതമായ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴയാണ് വലിയ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. ദുരന്തത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും നേപ്പാളിന് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്‌തു.
നേപ്പാളിലെ ഇലാം ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ മാത്രം 37 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡ്യൂമൈ, മൈജോഗ്മ, ഉദയപുർ എന്നിവിടങ്ങളിലും ആളപായം സംഭവിച്ചിട്ടുണ്ട്.
ഇലാം, ബാര, കഠ്‌മണ്ഡു ജില്ലകളിലാണ് കൂടുതൽ ആളുകളെ കാണാതായത്. റസുവ ജില്ലയിലെ ലാങ്‌ടാങ് കൺസർവേഷൻ ഏരിയയിൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നാല് പേരെ കാണാതായി. ഇതിൽ ലാങ്‌ടാങിലെ 16 പേരടങ്ങുന്ന ഒരു ട്രെക്കിങ് സംഘത്തിലെ നാല് പേരും ഉൾപ്പെടുന്നു.
രാജ്യത്തെ കോശി, മാധേഷ്, ബാഗ്മതി, ഗന്ധകി, ലുംബിനി എന്നീ അഞ്ച് പ്രവിശ്യകളിലും നിലവിൽ കനത്ത മഴയാണ് പെയ്യുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് കഠ്‌മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര വിമാന സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

